അമ്മയുടെ നൊമ്പരവും മകൻ്റെ പിടിവാശിയും

ഫാദർ ജെൻസൺ ലാസലെറ്റ്

ഏറെ നാളായില്ല ആ അമ്മച്ചിയുടെ ഫോൺകോൾ വന്നിട്ട്.
മകനെക്കുറിച്ചുള്ള ദു:ഖമായിരുന്നു വാക്കുകളിൽ:

“അച്ചാ, എൻ്റെ മകൻ്റെ വിവാഹം നടക്കാൻ വേണ്ടി പ്രാർത്ഥിക്കണം. 38 വയസായി. ഇതുവരെയും ഒരു ആലോചനയും ശരിയായില്ല. അച്ചനറിയാവുന്ന ആരെങ്കിലുമുണ്ടെങ്കിൽ പറയണം.”

ഞാൻ ചോദിച്ചു:
”അവന് എന്തെങ്കിലും ദുശീലങ്ങൾ ഉണ്ടോ? എന്ത് ജോലിയാണ് ചെയ്യുന്നത്? ”

” അവൻ ജോലിക്കൊക്കെ പോകുന്നുണ്ട്. പിന്നെ…… അച്ചനോട് നുണ പറയാൻ പാടില്ലല്ലോ, അതു കൊണ്ട് പറയുകയാണ്, അവൻ നന്നായ് മദ്യപിക്കും.
പുകവലിയുമുണ്ട്. എത്ര ഉപദേശിച്ചിട്ടും നിർത്തുന്നില്ല. പള്ളീലും പോവത്തില്ല.”

ഞാൻ തുടർന്നു:

”എൻ്റെ അമ്മച്ചീ,
ഇവിടെ സദ്സ്വഭാവികളായ
യുവാക്കൾക്കു വരെ പെണ്ണിനെ കിട്ടുന്നില്ല. അങ്ങനെയുള്ളപ്പോൾ മദ്യപാനിയായ മകന് എങ്ങനെയാണ് നല്ല ആലോചന വരിക?

മാത്രമല്ല, അമ്മച്ചിയ്ക്കൊരു
മകളുണ്ടെങ്കിൽ ഇങ്ങനെയൊരാൾക്ക് വിവാഹം ചെയ്ത് കൊടുക്കുമോ?
നിങ്ങളുടെ മകൻ്റെ ജീവിതമോ
ഇങ്ങനെയായി, ഒരു പെണ്ണിൻ്റെ കൂടി
കണ്ണീർ ആ കുടുംബത്തിൽ വീഴ്ത്തണമോ…?”

” അച്ചൻ പറഞ്ഞതെല്ലാം ശരിയാണ്.
കല്യാണം കഴിഞ്ഞാൽ അവൻ നേരെയാകുമെന്നാണ് എൻ്റെ
മനസ് പറയുന്നത്?
എന്തൊക്കെയായാലും ഞങ്ങളുടെ മകനായിപ്പോയില്ലേ…..
അവൻ എത്ര കൊള്ളരുതാത്തവനായാലും ഒരു പെണ്ണുകെട്ടി കാണാൻ
ഏത് അമ്മയ്ക്കാണ് ആഗ്രഹമില്ലാത്തത്…?”

ആ അമ്മച്ചിയോട് തുടർന്നെന്തു പറയണമെന്നറിയാതെ,
പ്രാർത്ഥിക്കാമെന്നു പറഞ്ഞ്
ഞാൻ ഫോൺ വച്ചു.

വഴിതെറ്റിയ മക്കളെക്കുറിച്ച് ഭൂമിയിലെ അമ്മയ്ക്ക് ഇത്രമാത്രം നൊമ്പരമുണ്ടെങ്കിൽ സ്വർഗ്ഗീയ പിതാവിന് എത്രമാത്രം നൊമ്പരമുണ്ടാകും?

ആ നൊമ്പരമാണ് നഷ്ടപ്പെട്ടു പോയ
ആടിനെ തേടിയിറങ്ങുന്ന ഇടയൻ്റെ ഉപമയിലൂടെ ക്രിസ്തു പറഞ്ഞുവെച്ചിട്ടുള്ളത്
(Ref: മത്താ18:12-13).
ശരിയാണ് ഒരാടുപോലും നഷ്ടപ്പെടാൻ ഇടയൻ ആഗ്രഹിക്കുന്നില്ല.

എന്നാൽ, ഇടയൻ എത്രതന്നെ അലഞ്ഞാലും
തിരിച്ചു വരാൻ മനസില്ലാത്ത ആടുകളെ ആർക്കാണ് രക്ഷപ്പെടുത്താനാകുക?

ഞാനും നിങ്ങളുമൊക്കെ ആ നല്ല ഇടയൻ്റെ ആലയിലെ ആടുകളല്ലേ?
വഴിതെറ്റിപ്പോയ നമ്മെ തേടി എത്ര തവണ
ആ ഇടയൻ അലഞ്ഞിട്ടുണ്ടാവും?
പക്ഷേ, നമ്മളിപ്പോഴും തെറ്റായ വഴികളിലൂടെ മാത്രം നടക്കുന്നെങ്കിൽ,
ഇടയൻ്റെ കണ്ണീരിനും നൊമ്പരത്തിനും
എന്ത് വിലയാണ് ലഭിക്കുക?

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy